പെണ്ണ്
സ്ത്രീകൾ സ്ത്രീകളെ depend ചെയ്യുന്നത് കാണാൻ എന്തൊരു ഭംഗിയാണ്! മുഷിഞ്ഞ്.. വല്ലാതെ മടുത്ത്.. അടുത്ത ജോലിയിലേക്ക് ഓടുന്നതിന് മുന്നേയുള്ള അല്പനേരം.. ആ അല്പനേരം അവർ തങ്ങളുടെ പെൺകൂട്ടുകാരികളോട് ചിരിക്കും, സൊറ പറയും, പുതിയ സാരി കാണിക്കും, 'നല്ലതാണോടീ..?' എന്നുചോദിക്കും. അപ്പോൾ ആ കൂട്ടുകാരി, നീ ഇതിൻ്റെ കൂടെ ചുവന്ന മൊട്ടുള്ള കമ്മൽ വേണം ഇടാനെന്നു തിരുത്തും. അതൊന്നും കയ്യിലില്ലെന്നു പറഞ്ഞാൽ, ഞാൻ നാളെ കൊണ്ടുവരാമെന്ന് ഉറപ്പ് കൊടുക്കും. അതേ നിമിഷം തന്നെ, വീടോർമ്മ വന്ന്, വാച്ചിൽ നോക്കി.. അയ്യോ മിണ്ടിമിണ്ടി നേരം പോയെന്നുപറഞ്ഞ് ഓടും.
ഒരു സ്ത്രീ ഏറ്റവും സുന്ദരി ആയിക്കാണാൻ ആഗ്രഹിക്കുക മറ്റൊരു സ്ത്രീ ആണെന്നാണ് എനിക്ക് തോന്നാറ്... അങ്ങനെയല്ല എന്ന് ഇവിടുത്തെ patriarchal പൊതുബോധം നമ്മളെ നാളുകളായി പറ്റിക്കാൻ ശ്രമിക്കുമ്പോഴും.
ഇന്നലെയുടെ സ്ത്രീ, മറ്റൊരുവളുടെ പൊട്ട് നേരെയാക്കിയും, മുല്ലപ്പൂ വെച്ചുകൊടുത്തും... ഇന്നിൻ്റെ സ്ത്രീ, first date-ന് outfit തിരഞ്ഞെടുത്തുകൊടുത്തും, തൻ്റെ ഏറ്റവും പ്രിയപ്പെട്ട ലിപ്സ്റ്റിക് പങ്കുവെച്ചും ഈ പൊതുബോധത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്നു. അതിൻ്റെ പ്രതിഫലനങ്ങൾ ഇന്നായിരിക്കില്ല നാം അറിയുന്നത്. അത് കാലങ്ങൾ ഇനിയും കടന്ന്.. ഒരു സ്ത്രീ.. എൻ്റെ വിധിയുടെ തുടക്കവും ഒടുക്കവും ഞാൻ തന്നെ നിർണ്ണയിക്കട്ടെ, എന്ന് ഉറക്കെ പറയുന്നിടത്ത് എത്തി നിൽക്കും.
കാർത്തിക് സുബ്ബരാജിൻ്റെ 'ഇരൈവി' എന്ന സിനിമ 3 സ്ത്രീകളെ ചുറ്റിയാണ്, 3 പുരുഷന്മാരെയും. ക്ലൈമാക്സിൽ, അഞ്ജലി നടിച്ച കഥാപാത്രം പൊന്നി അവളുടെ മകളോട് ചോദിക്കുന്നു : 'മഴൈയിലെ നനൈയണമാ..' അപ്പോൾ ആ കുഞ്ഞ് തലയാട്ടും. 'നനയലാം..' എന്നുപറഞ്ഞ് മകളെക്കൂട്ടി പൊന്നി മഴയിലേക്ക് ഇറങ്ങുന്നിടത്ത് സിനിമ അവസാനിക്കും. Women reclaim their agency in a very subtle way. ഞാൻ കണ്ടിട്ടുള്ള പല സ്ത്രീകളും തർക്കിക്കാനോ/ അഭ്യർഥിക്കാനോ, രണ്ടിനും താൽപര്യമില്ലാത്തവരാണ്. മടുത്തു, ഇനി മതി, എന്നു തിരിച്ചറിയുന്ന നിമിഷം.. ഹൈവേയിൽ വണ്ടി നിർത്തി അവർ സ്വസ്ഥം നടന്നു തുടങ്ങുന്നു.. അവർക്ക് മാത്രം അറിയാവുന്ന.. കൈതപ്പൂ തിങ്ങിവളരുന്ന ഊടുവഴിയിലേക്ക്.
I understood what vulnerability meant, from female friendships. ഒരു സ്ത്രീ എപ്പോളാണ് ഏറ്റവും vulnerable ആകുന്നത്? മറ്റൊരു സ്ത്രീയുടെ അടുത്ത്. അല്ലെന്ന് നമ്മെ പലരും പഠിപ്പിക്കാൻ ശ്രമിക്കും. കൂസാക്കരുത്! പെണ്ണ് പെണ്ണിനോട് മാത്രം പങ്കുവെയ്ക്കുന്ന, ഒരു പെണ്ണ് മാത്രം മനസ്സിലാക്കുന്ന ആകുലതകൾ, നഷ്ടമോഹങ്ങൾ, തോൽവികൾ ഈ കൊടുക്കൽ വാങ്ങലിൽ അവർ പോലുമറിയാതെ തോൽവികൾക്കൊരു രൂപാന്തരം സംഭവിയ്ക്കും. പെണ്ണെന്ന ആൽക്കെമിസ്റ്റ്.
ഒരിക്കൽ, ഒരാണ് എന്നോട് ചോദിച്ചു ഈ സ്ത്രീകളെ മനസ്സിലാക്കാൻ പാടാണെന്നു പറയുന്നതെന്താ, എന്ന്. ഞാൻ പറഞ്ഞു, അറിയില്ലല്ലോ.. ഞങ്ങൾക്കാർക്കും പാടില്ല, എന്ന്. രാത്രി വൈകി ടാക്സി എടുത്താൽ, റൈഡ് ഡീറ്റെയിൽസ് ഷെയർ ചെയ്യാൻ നിർബന്ധം പിടിക്കുന്ന.. എത്തിയെന്ന് ഫോൺ വിളിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഉറങ്ങുന്ന പെണ്ണുങ്ങൾ. നിൻ്റെ മുഖത്തിനെന്ത് പറ്റി, രാവിലെ കഴിച്ചില്ലേ എന്ന് ചോദിക്കുന്ന.. വാ ഒരു ചായ കുടിക്കാമെന്നു പറയുന്ന പെണ്ണുങ്ങൾ. ആർക്കെങ്കിലും ആവശ്യം വന്നേക്കും എന്നുകരുതി ഒരു പാഡ് എപ്പോളും ബാഗിൽ കരുതുന്ന പെണ്ണുങ്ങൾ. ജീവിതം മടുത്തെന്ന് ഒരു കൂട്ടുകാരി പറയുന്നത് കേട്ടാൽ, നിനക്കു നാണമില്ലേ പെണ്ണുങ്ങളുടെ കൂട്ട് കിടന്നുകരയാൻ (!), ഒരു കുത്തുവെച്ചു തരുമെന്ന്.. കളിയായി ശാസിക്കുന്ന പെണ്ണുങ്ങൾ.
ഇവിടെ പ്രത്യേക ഭാഷ ഉണ്ട്. 'നീ ഇങ്ങേറ്റു വന്നേ', എന്ന് ഒരു കൂട്ടുകാരി വിളിച്ചാൽ നമ്മളെങ്ങനെ പോകാതിരിക്കും. അവളുടെ വിളി ഒരു ആഹ്വാനം പോലെ ഞാൻ ശ്രവിക്കുന്നു. ഇവിടെ ആധിപത്യത്തിന് സ്ഥാനമില്ല. ഞങ്ങളുടെ വിളിയും ഉത്തരവും സഹജവാസനയുടെ തുടിപ്പാകുന്നു. ഇതു പ്രകൃതി. വേരുകൾ വേരുകളെ തേടുന്നത്ര എളുപ്പത്തിൽ. തീനാളങ്ങൾ തമ്മിൽ തൊടുന്നത്ര ലാഘവത്തിൽ.
💯
ReplyDelete